
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദമുയർത്തിയ വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ആരോപണവിധേയനായ റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. അതോടൊപ്പം, കേസിലെ പ്രധാന പ്രതിയായ ജിതിൻ ഭാസ്കരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വടകര മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹരജിയിലും ഇന്ന് വാദം കേൾക്കും.
കേസിൽ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ താൻ പ്രതിചേർക്കപ്പെട്ടേക്കുമെന്ന നിഗമനത്തിലാണ് റിബേഷ് രാമകൃഷ്ണൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ റിബേഷിന് മുൻകൂർ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു. വ്യാജ കാഫിർ സ്ക്രീൻഷോട്ട് നിർമിച്ച് ആദ്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചവരിൽ പ്രധാനിയാണ് റിബേഷ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.