BREAKING NEWS
dateTHU 18 JUN, 2026, 8:15 PM IST
dateTHU 18 JUN, 2026, 8:15 PM IST
back
Homepolitics
politics
SREELAKSHMI
Thu Jun 18, 2026 10:55 AM IST
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: യുഡിഎഫ്-പോലീസ് ഗൂഢാലോചന അവസാനിപ്പിക്കണമെന്ന് സിപിഎം
NewsImage

വടകര: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ്-പോലീസ് കൂട്ടുകെട്ട് നടത്തികൊണ്ടിരിക്കുന്നതെന്ന് സിപിഎം വടകര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. 

ഇതിന്റെ ഭാഗമായി നിരപരാധികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷന്‍ വരാന്തയില്‍ കാത്ത് നിര്‍ത്തി അന്വേഷണ പ്രഹസനം തുടരുന്നതിനിടയിലാണ് ചൊവ്വാഴ്ച ജിതിന്‍ ഭാസ്‌ക്കറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നത്. നേരത്തെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് സ്‌ക്രീന്‍ ഷോട്ട് നിര്‍മിച്ചത് എന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിച്ചത്. അദ്ദേഹത്തിനെതിരെ വ്യക്തിഹത്യ നടത്തുകയും അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ഉപരോധമേര്‍പ്പെടുത്തിയതും മറന്നിട്ടില്ല. ഒടുവില്‍ തെളിവിന്റെ അഭാവത്തില്‍ അവസാനിപ്പിച്ച കേസാണ് ഇപ്പോള്‍ സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ വീണ്ടും പൊക്കി കൊണ്ടുവന്നിട്ടുള്ളത്. വടകര എംപി ഷാഫി പറമ്പിലും കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുമാണ് ഈ ഗൂഢാലോചനയുടെ ആസൂത്രകര്‍.

2024 ല്‍ കെ കെ ശൈലജ വടകരയിലെ സ്ഥാനാര്‍ഥിയായി വന്നതു മുതലാണ് പരാജയ ഭീതി പൂണ്ട യുഡിഎഫ് പ്രവര്‍ത്തകര്‍ ടീച്ചര്‍ക്കെതിരെ അതിനിന്ദ്യമായ രീതിയില്‍ വര്‍ഗീയ പ്രചരണം അഴിച്ചു വിട്ടത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്‌ക്രീന്‍ ഷോട്ട് വിവാദവും ഉയര്‍ന്നുവന്നത്. ഇതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്‌കരന്‍മാസ്റ്ററാണ് ആദ്യമായി പോലീസില്‍ പരാതി നല്കിയത്. കെ.കെ.ശൈലജ പ്രവാചകനെ നിന്ദിച്ചുവെന്നും ലവ് ജിഹാദിനെ അനുകൂലിച്ചു എന്നെല്ലാമുള്ള വര്‍ഗീയ പ്രചരണം വ്യാപകമായി അഴിച്ചുവിട്ട യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

ഇതില്‍ ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ടി.എച്ച്.അസ്ലമിന് കോടതി 15,000 പിഴ വിധിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടില്‍ പാലം സ്വദേശി മെല്‍വിന്‍ തോമസും ശിക്ഷിക്കപ്പെട്ടു. അതായത് വിഷലിപ്തമായ വര്‍ഗീയ പ്രചാരണം നടത്തിയവരെല്ലാം യുഡിഎഫ് നേതാക്കന്മാരായിരുന്നു. ഈ വിഷയത്തില്‍ അഴിഞ്ഞ് വീണതെല്ലാം യുഡിഎഫിന്റെ മുഖം മൂടികളായിരുന്നു. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച്സിപിഎമ്മിനെതിരെ ലീഗും കോണ്‍ഗ്രസും ഷാഫിയും പാറക്കലുമെല്ലാം നടത്തി കൊണ്ടിരിക്കുന്നപ്രചരണത്തിന്റെ പിന്നില്‍ മറ്റൊന്നാണ്. 

ഡിസിസി സെക്രട്ടറിയുടെ വീട്ടുമുറ്റത്ത് ഇബ്രാഹിം ഹാജി തീ കൊളുത്തി മരിച്ച സംഭവത്തില്‍ ഉയര്‍ന്നുവന്ന കോണ്‍ഗ്രസ്-ലീഗ്-ആര്‍എംപിഐ കൂട്ടുകെട്ടിന്റെ സഹകരണ തട്ടിപ്പിനെതിരെയുള്ള ജനരോഷം മറച്ചുവെക്കുന്നതിനു വേണ്ടിയുള്ള പാഴ്ശ്രമമാണ്. വടകരയിലും പരിസരങ്ങളിലും നിലനില്ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരെ ഒറ്റപ്പെടുത്തണമെന്നും യുഡിഎഫ് ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പൊലീസ് നടപടിക്കെതിരെ ശക്ത മായ ജനവികാരം ഉയര്‍ന്നു വരണമെന്നും സിപിഎം ആവശ്യപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE