
വടകര: കണ്ണൂക്കര മാടാക്കര പള്ളിയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ സംഘർഷവും, സ്ഥലത്തെത്തിയ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അതിക്രമവും അങ്ങേയറ്റം ഖേദകരവും അപലപനീയവുമാണെന്ന് എസ്ഡിപിഐ വടകര നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷംസീർ ചോമ്പാലയും സെക്രട്ടറി കെ.കെ. ബഷീറും പ്രസ്താവനയിൽ അറിയിച്ചു. മാടാക്കര പള്ളി മഹല്ല് കമ്മിറ്റിയുടെ ഭരണസാരഥ്യം കയ്യാളുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന തർക്കമാണ് കഴിഞ്ഞ ദിവസം പള്ളിയിൽ വെച്ച് രൂക്ഷമാവുകയും ബൂട്ടിട്ട പോലീസ് പള്ളിയിൽ കയറി അതിക്രമം നടത്താൻ ഇടയാക്കുകയും ചെയ്തത്.
വർഷങ്ങളായി ഭരണം നടത്തിയിരുന്ന ഒരു വിഭാഗത്തെ മാറ്റി ഒന്നര വർഷം മുൻപ് പുതിയ കമ്മിറ്റി നിലവിൽ വന്നതിന് ശേഷം, പലപ്പോഴായി പഴയ കമ്മിറ്റിയിലെ ചില ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ മഹല്ലിലും പള്ളിയിലും സംഘർഷങ്ങൾക്ക് ശ്രമിച്ചിട്ടുണ്ട്. തർക്കങ്ങൾ കാരണം മുൻപ് രണ്ട് പ്രാവശ്യമെങ്കിലും പള്ളിയിലെ ജമാഅത്ത് മുടങ്ങിയിട്ടുമുണ്ട്. മാടാക്കരയിലെ എസ്ഡിപിഐ പ്രവർത്തകർ ഇരു പക്ഷത്തും നിൽക്കാതെ അവസരോചിതമായി ഇടപെട്ടതുകൊണ്ടും ജനങ്ങൾ സംയമനത്തോടെ വിഷയം കൈകാര്യം ചെയ്തതുകൊണ്ടുമാണ് പ്രശ്നം രൂക്ഷമാവാതെ പര്യവസാനിക്കാറുള്ളത്.
യാഥാർത്ഥ്യം ഇതായിരിക്കെ, എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ളയുടെ പ്രസ്താവന നിരുത്തരവാദപരമാണ് എന്ന് മാത്രമല്ല, മാടാക്കര മഹല്ലിൽ ഒരു വിഭാഗത്തിനൊപ്പം ചേർന്ന് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതിൽ പാറക്കൽ അബ്ദുള്ളയ്ക്ക് വലിയ പങ്കുണ്ട് എന്ന ആരോപണം ശക്തമാണ്. മുസ്ലിം ലീഗിലെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കുന്നതിൽ ജാഗ്രത കാണിക്കാതെ, ലീഗ് ഭരണത്തിൽ ബൂട്ടിട്ട പോലീസ് പള്ളിയിൽ കയറി അതിക്രമം കാണിച്ചതിലുള്ള ജാള്യത മറച്ചുവെക്കാൻ വിഷയത്തിൽ എസ്ഡിപിഐയെ വലിച്ചിഴക്കാൻ ശ്രമിക്കുന്നത് എംഎൽഎയുടെ നിലവാരത്തിന് യോജിച്ചതല്ല എന്ന് മാത്രമല്ല, പ്രദേശവാസികൾ പാറക്കലിന്റെ പ്രസ്താവനയെ പുച്ഛിച്ച് തള്ളുമെന്നും പ്രസ്താവനയിൽ പറഞ്ഞു.