
തിരുവനന്തപുരം: മന്തിക്കൊപ്പം രണ്ടാമതും റൈസ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്ക് മർദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ മന്തി എന്ന ഹോട്ടലിലാണ് സംഭവം. ഇന്ന് ഉച്ചയോടെയായിരുന്നു മന്തി കഴിക്കാനെത്തിയ എട്ടാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മർദനമേറ്റത്.
ഹാഫ് മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ടതോടെ കടയിലെ ജീവനക്കാരുമായി കുട്ടികൾ വാക്കുതർക്കമുണ്ടാകുകയായിരുന്നു.ഫുൾ മന്തി വാങ്ങുന്നവർക്ക് മാത്രമേ അധികം ചോറ് നൽകാൻ കഴിയൂവെന്ന് ജീവനക്കാർ പറഞ്ഞതോടെയാണ് തർക്കം രൂക്ഷമായതെന്നാണ് വിവരം. തുടർന്ന് കടയുടമയും ജീവനക്കാരും ചേർന്ന് കുട്ടികളെ മർദിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. സംഭവത്തെ തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പേട്ട പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കടയുടമയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.