
വടകര: അധ്യാപികമാർ ഉൾപെട്ട ലഹരി ഇടപാട് കേസിൽ ഉറവിടം തേടിയുളള പൊലീസിന്‍റെ അന്വേഷണം ഊർജിതമാക്കി. കേസിലെ മുഖ്യ കണ്ണികളിലൊരാൾ വയനാട് ബത്തേരി സ്വദേശിയെന്നാണ് സൂചന. നിരവധി ലഹരി കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു(22)നെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപെടുവിക്കാനൊരുങ്ങുകയാണ്. ഇയാൾ സംസ്ഥാനംവിട്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഇതര സംസ്ഥാനളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുളള സാധ്യത കണക്കിലെടുത്താണ് ലുക്ക് സർക്കുലർ പുറപെടുവിക്കുന്നത്.
അറസ്റ്റിലായ അധ്യാപികമാർ ഉൾപെട്ട പ്രതികളും ഷിന്‍റോയും തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ശേഖരിച്ച് പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. അറസ്റ്റിലായവർ കൈമാറിയ സന്ദേശങ്ങളും അക്കൗണ്ട് ഇടപാടുകളും വിലയിരുത്തിയാണ് പ്രത്യേക അന്വേഷണ സംഘം ഷിന്‍റോ ഷിബുവുമായുള്ള ഇവരുടെ ബന്ധം കണ്ടെത്തിയത്.ജിജിൽ കുര്യാക്കോസിനാണ് അധ്യാപികമാർ പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്കു മാറ്റും.