
വടകര : വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്നാമത്തെ അദ്ധ്യാപികയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും ആവള കുട്ടോത്ത് സ്വദേശിനിയായ വലിയപറമ്പിൽ വി പി നീഷ്മയെയാണ് (30) പിരിച്ചുവിട്ടത്.
കേസുമായി ബന്ധപ്പെട്ട് ഒരു ഇടനിലക്കാരനെക്കൂടി എസ്‌ഐടി കസ്റ്റഡിയിലെടുത്തു. ഇരിട്ടി സ്വദേശിയായ ഫുഡ് ഡെലിവറി ബോയായ യുവാവാണ് പിടിയിലായത്. നീഷ്‌മയെ പിരിച്ചുവിട്ടതോടെ കേസിൽ പിടിയിലായ മൂന്ന് അധ്യാപകരെയും പുറത്താക്കിയിരിക്കുകയാണ്. ലഹരിവിരുദ്ധ ക്യാമ്പെയിന്റെയടക്കം ഭാഗമായിരുന്നു ഇവർ.അറസ്‌റ്റിലായ നീഷ്മയ്ക്ക് ലഹരി സംഘവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്നുരാവിലെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിശേഷം അറസ്റ്റുചെയ്യുകയായിരുന്നു.