തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ. വ്യാഴാഴ്ച മുതൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു. മൂന്ന് ആശമാരായിരിക്കും നിരാഹാരമിരിക്കുക. കഴിഞ്ഞ 36 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആശാവർക്കർമാർ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാപകൽ സമരം നടത്തിവരികയായിരുന്നു. സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും നിരന്തരം അവഗണന മൂലമാണ് ആശാവർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്.
പ്രതിപക്ഷനേതാവ് വിഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉപരോധത്തിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.