
നാദാപുരം: ആത്മഹത്യക്കൊരുങ്ങി റെയിൽവെ ട്രാക്കിലേക്കിറങ്ങിയ യുവാവിനെ ജീവിതത്തിലേക്ക് തിരികെ പിടിച്ച വളയം പോലീസിന് അഭിനന്ദനം. വളയം എസ് എച്ച് ഒ യുടെയും സംഘത്തിന്റെയും അവസരോചിത ഇടപെടലിൽ വീട്ട്കാരോട് പിണങ്ങി ഇറങ്ങിയ യുവാവിനെ അനുനയിപ്പിച്ച് തിരികെയെത്തിക്കുകയായിരുന്നു. വ്യാഴാഴ്‌ച ഉച്ചക്ക് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ. പണിമുടക്ക് ദിവസവമായതിനാൽ പതിവ് പരിശോധനക്കിറങ്ങിയ വളയം സ്റ്റേഷനിലെ എസ് ഐ എം.വി. ജിഷ്ണു, ഗ്രേഡ് എസ്ഐ എ ൻ.പ്രദീപൻ എന്നിവർ വളയം കുയ്തേരിയിൽ വച്ച് ഇരുചക്രവാഹനത്തിന് കൈകാണിച്ച് നിർത്തിച്ചതോടെയാണ് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ കഥ അറിയുന്നത്. വാഹനത്തിൽ ഒരു വനിതയും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പരിഭവം കണ്ട് കാര്യമന്വേഷിച്ചപ്പോൾ ഇവരുടെ ഭർത്താവ് താനുമായി പിണങ്ങി വീട് വിട്ടിറങ്ങി പോയന്നും അൽപ സമയം മുമ്പ് വിളിച്ച് മരിക്കാൻ പോകുകയാണെന്ന് അറിയിച്ചെന്നും ഇവർ പോലീസിനോട് പറഞ്ഞു.
പോലീസ് ഇവരെ വളയം സ്റ്റേഷനിലേക്ക് അയച്ചു. സ്റ്റേഷനിൽ വളയം ഇൻസ്പെക്ടർ എം.കെ.അനിൽകുമാർ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സൈബർ സെല്ലിൻ്റെ സഹായത്തോടെ യുവാവിൻ്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കി. യുവാവ് മടപ്പള്ളി ഭാഗത്താണെന്ന് സ്ഥിരീകരിച്ച ശേഷം വിവരം ചോമ്പാല പോലീസിലും , ഹൈവേ പെട്രോളിംഗ് സംഘത്തിനും കൈമാറി. വളയം ഇൻസ്പെക്ടർ അനിൽ കുമാർ യുവാവിൻ്റെ ഫോണിൽ തുടർച്ചയായി വിളിച്ചപ്പോൾ ഇയാൾ ഫോണെടുത്തതോടെ യുവാവിനെ കാര്യങ്ങൾ പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു. ഇതോടെ ഇയാൾ റെയിൽപ്പാളത്തിന് സമീപത്ത് നിന്നും മടങ്ങുന്നത് സ്ഥലത്തെത്തിയ പോലീസ് സംഘം കണ്ടെത്തുകയും വളയം സ്റ്റേഷനിലെത്തിച്ച് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.