
കല്ലാച്ചി: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ആറുവർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ആവള തൈക്കണ്ടി ഹമീദി (59) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ മേനോൻ ശിക്ഷിച്ചത്. 2024 ഡിസംബർ 14 നാണ് കേസിന് ആസ്പദമായ സംഭവം.
ആവളയിലെ ട്യൂഷൻ സെന്ററിൽ നിന്ന് ചായ കടയിലേക്ക് പോയ വിദ്യാർത്ഥിനിയെ അതിക്രമിച്ചു മാനഭാഗപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. മേപ്പയ്യൂർ പോലീസ് സബ് ഇൻസ്‌പെക്ടർ വിനീത് വിജയനാണ് കേസ് അന്വേഷിച്ചു കുറ്റപത്രംസമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത്‌നിന്ന് എട്ട് സാക്ഷികളെ വിസ്‌തരിക്കുകയും 11 രേഖകൾ ഹാജറാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ മനോജ് അരൂർ ഹാജരായി.