
വടകര: നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ ആക്കാൻ ഉത്തരവായി. അത്തോളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളിയേരി സ്വദേശി മഠത്തിൽ കുന്നുമ്മൽ മുഹമ്മദ് ജവാദ് (31), എന്നയാളെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.
വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ആറ് മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് PIT NDPS Act 1988-ലെ 3(1) വകുപ്പ് പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് ഒരു വർഷത്തെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
തുടർച്ചയായി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയായ മുഹമ്മദ് ജവാദിനെതിരെ കരുതൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അത്തോളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിത്ത് എം, കോഴിക്കോട് റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആയിരുന്ന ടി. ഉത്തംദാസ് മുഖാന്തിരം സമർപ്പിച്ച PIT NDPS Act പ്രൊപ്പോസൽ കോഴിക്കോട് ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസ് ആഭ്യന്തരവകുപ്പിന് ശുപാർശ ചെയ്തിരുന്നു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മയക്കുമരുന്ന് ഇടപാടുകൾക്കെതിരെ കോഴിക്കോട് റൂറൽ ജില്ലയിൽ പോലീസ് കർശന നിയമ നടപടികൾ സ്വീകരിച്ചു വരികയാണ്.