
തിരുവനന്തപുരം: പ്രസവിച്ചശേഷം നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്‌ളഷ് ചെയ്ത് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ വണ്ടിത്തടം സ്വദേശിനി ഗ്രീഷ്മയെ (20) പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് രക്തസ്രാവമുണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഗർഭം അലസിപ്പിക്കാനുള്ള ഗുളിക നേരത്തേ ഇവർ കഴിച്ചിരുന്നുവെന്നും ഇതാണ് രക്തസ്രാവമുണ്ടാകാൻ കാരണമെന്നുമാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്.
എസ്എടി ആശുപത്രിയിലെ വെയിറ്റിങ് ഏരിയയ്ക്ക് സമീപമുള്ള ശുചിമുറിയിൽ വെച്ചാണ് ഗ്രീഷ്മ കുഞ്ഞിനെ പ്രസവിക്കുന്നതും അവിടെ തന്നെ ക്ലോസറ്റിൽ ഉപേക്ഷിക്കുന്നതും. ഇതിനുശേഷം പുറത്തിറങ്ങിയപ്പോൾ വസ്ത്രം മുഴുവൻ രക്തക്കറയുണ്ടായിരുന്നത് അവിടെയുണ്ടായിരുന്നവർ ശ്രദ്ധിച്ചു. കൂടാതെ നിറവയറുമായി ശുചിമുറിയിൽ കയറിയശേഷം തിരിച്ചിറങ്ങിയപ്പോൾ വയറിന്റെ വലിപ്പം കുറഞ്ഞതും സംശയത്തിനിടയാക്കി.
തുടർന്ന് ഇക്കാര്യങ്ങൾ ചോദിച്ചപ്പോഴാണ് താൻ ഗർഭിണിയായിരുന്നുവെന്നും ശുചിമുറിയിൽ വെച്ച് ഗർഭം അലസിയെന്നും ഗ്രീഷ്മ പറയുന്നത്. അവിടെയുണ്ടായിരുന്നവർ ഉടൻ വിവരം ആശുപത്രി അധികൃതരേയും പോലീസിനേയും ഫയർ ഫോഴ്‌സിനേയുമെല്ലാം അറിയിച്ചു. പിന്നീട് ശുചിമുറി പരിശോധിച്ചപ്പോഴാണ് കുഞ്ഞ് ക്ലോസറ്റിൽ വീണതായും ഫ്‌ളഷ് ചെയ്യപ്പെട്ടതായും കണ്ടെത്തിയത്.ഉടൻ ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. അവിവാഹിതയായ ഗ്രീഷ്മ ഗർഭിണിയായതിനാലുള്ള അഭിമാനക്ഷതം ഭയന്നാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തതെന്നാണ് സംശയമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.