
കൊച്ചി: എറണാകുളം കരിമുകൾ നിന്ന് ചൊവ്വാഴ്‌ച രാത്രി കാണാതായ പതിമൂന്നുകാരിയെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. കരിമുകൾ സ്വദേശി അഫ്‌സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലയെയാണ് കാണാതായത്. കുട്ടി കരിമുകൾ ജംഗ്ഷൻ വരെയെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.അമ്പലമേട് പൊലീസ് സ്റ്റേഷനിലാണ് കുട്ടിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്.
ചൊവ്വാഴ്‌ച രാത്രി 12 മണിയോടെ കുട്ടി വീട്ടിൽ നിന്നിറങ്ങിയെന്നാണ് പൊലീസിന്റെ നിഗമനം. നേരത്തെ കിടന്നുറങ്ങാതെ മൊബൈൽ ഫോൺ ഉപയോഗിച്ചിരിക്കുന്നതിന് വീട്ടുകാർ കുട്ടിയെ ശകാരിച്ചിരുന്നു. കുട്ടിയിൽ നിന്ന് അമ്മ ഫോണും വാങ്ങിവച്ചു. അർദ്ധരാത്രിയോടെ അച്ഛൻ ജോലി കഴിഞ്ഞുവന്നപ്പോഴാണ് വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പരിശോധിച്ചപ്പോഴാണ് നിഹാലയെ കാണാനില്ലെന്ന് മനസിലാക്കിയത്. ഉടൻതന്നെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പച്ച ടീഷർട്ടും പാന്റുമാണ് കുട്ടി ധരിച്ചിരിക്കുന്നത്. ബാഗിൽ വസ്ത്രങ്ങളും എടുത്തിട്ടുണ്ട്. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് അറിയിപ്പുണ്ട്.