
വടകര: എം.ഡി.എം.എ ലഹരി സംഘങ്ങൾക്കായി പണമിടപാട് നടത്തിയ കേസിൽ അധ്യാപികമാരും യുവാവും പിടിയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു.
പേരാമ്പ്ര ബി.ആർ.സി.യിലെ ട്രയിനർ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ നീഷ്മ (30 ) , ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസ് (23) കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ. സി കീര്‍ത്തന (28) എന്നിവരെയാണ് ലഹരി ഇടപാടിൽ പൊലീസ് അറസ്റ്റുചെയ്തത്. ബി.ആർ.സി. അധ്യാപികമാരായ മൂന്നുപേർക്കും ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലെ ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്.
ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. യുവതികളുടെ വലയത്തിൽ കൂടുതൽ പേർ ഉൾപെട്ടിണ്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
നേരത്തെ ലഹരി സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ മാത്രമാണ് ഇവർക്ക് ബന്ധമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ ചൊവ്വാഴ്ച പൊലീസ് അറസ്റ്റുചെയ്ത നീഷ്മയെ ചോദ്യം ചെയ്തതിലൂടെയാണ് മൂന്നുപേരും എം.ഡി.എം.എ ഉപയോഗിക്കുന്നവരാണെന്ന വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.