
തിരുവമ്പാടി: അഗസ്ത്യൻമുഴി പാലത്തിന് സമീപം തൊണ്ടിമ്മൽ ഗ്രൗണ്ടിനടുത്ത് പൊതുസ്ഥലത്ത് കുടുംബത്തെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുക്കം സ്വദേശി മണാശ്ശേരി കുറുഞ്ചാലിൽ സുജീഷ് കെ. (42), നീലേശരം, കല്ലുരുട്ടി സ്വദേശിയായ മുഹമ്മദ് ബഷീർ (40), തൃക്കളയൂർ സ്വദേശിയായ ശാമിൽ ഷാനു (29) എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 3ന് വൈകിട്ട് 6.45ഓടെയാണ് സംഭവം. യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയുടെ ഭർത്താവിനെയും മകനെയും പ്രതികൾ പൊതുസ്ഥലത്ത് തടഞ്ഞുനിർത്തി ആക്രമിച്ചെന്നാണ് കേസ്. പ്രതികളിലൊരാളായ സുജീഷ് കെ. വടികൊണ്ട് യുവതിയുടെ ഭർത്താവിനെ ആക്രമിച്ചതിനെ തുടർന്ന് കൈക്ക് പൊട്ടലുൾപ്പെടെയുള്ള ഗുരുതര പരിക്കേറ്റു. യുവതിയുടെ മകന്റെ കാലിലും വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് പറയുന്നു. മറ്റൊരു പ്രതിയായ മുഹമ്മദ് ബഷീർ മകന്റെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തതിലൂടെ ഏകദേശം 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായും കേസിലുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവമ്പാടി എസ് എച്ച് ഒ എസ് ഐ രമ്യ ഇ.കെ.യുടെ മേൽനോട്ടത്തിൽ എസ് ഐ ജയ്സൺ, എ എസ് ഐ ജദീർ,എ എസ് ഐ സുനിൽകുമാർ, എസ് സി പി ഒ സുഭാഷ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.