
കോഴിക്കോട്: രണ്ട് വര്ഷം മുമ്പ് കുത്തേറ്റ് കോഴിക്കോട് നഗരത്തില് കൊല്ലപ്പെട്ടയാൾ പൊലിസുകാരനായിരുന്നെന്ന് സ്ഥിരീകരിച്ച് ഡി.എന്.എ പരിശോധനാ ഫലം. കേസിന്റെ ചുരുളഴിച്ച പൊലിസ് സംഘത്തിന് ഡി.ജി.പിയുടെ പുരസ്കാരവും. നേപ്പാള് രുപ്പഡിയ വില്ലേജിലെ തുളസിപ്പുര് സ്വദേശിയായ ആനന്ദ് ബഹാദുര് ബസ്നിത് (65) ആണ് കോഴിക്കോട് ലിങ്ക് റോഡിലെ കടവരാന്തയില് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളും കൊലപ്പെടുത്തിയയാളും 'വ്യാജപേരില്' ആയിരുന്നതിനാൽ കേസന്വേഷണത്തിൽ വലിയ പ്രതിസന്ധികളാണ് പൊലിസ് നേരിട്ടത്.
20 ദിവസത്തിനുള്ളില് പ്രതിയെ തിരിച്ചറിഞ്ഞ പൊലിസ് സംഘം ആറ് മാസത്തെ അന്വേഷണത്തിലൂടെയാണ് മരിച്ചയാള് ആരാണെന്ന് കണ്ടെത്തിയത്. അടുത്തിടെ ഡി.എന്.എ ഫലം കൂടി വന്നതോടെ മരിച്ച അജ്ഞാതന് നേപ്പാള് പൊലിസുകാരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യഥാര്ഥ പേരുപോലും എവിടെയും രേഖപ്പെടുത്താതെ 10 വര്ഷം ഡല്ഹിയിലും ബംഗളൂരുവിലും കേരളത്തിലും ജീവിച്ചയാള് നേപ്പാള് സ്വദേശിയാണെന്നും പേര് ആനന്ദ് ബഹാദുര് ബസ്നിത് ആണെന്നും കണ്ടെത്തിയ അന്വേഷണസംഘത്തിന് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര് പുരസ്കാരവും ലഭിച്ചു. അന്നത്തെ ടൗണ് അസി.കമ്മിഷണര് ടി.കെ അഷ്റഫ്, ഇന്സ്പെക്ടര് പി.ജിതേഷ്, എസ്.ഐമാരായ കെ.ടി ഷബീര്, കെ മുരളീധരൻ, സീനിയര് സിവില് പൊലിസ് ഓഫിസര് ടി.കെ ബിനിൽ എന്നിവര്ക്കാണ് പുരസ്കാരം. വടകര സി ഐ ആയിരുന്ന കെ മുരളീധരൻ കഴിഞ്ഞ ദിവസമാണ് നീലേശ്വരത്തേക്ക് ട്രാൻസ്ഫർ ആയത്.
2024 ജൂലൈ 29 നായിരുന്നു കേസിനാസ്പദ സംഭവം. ലിങ്ക് റോഡിലെ കടയുടെ വരാന്തയിലായിരുന്നു തലയ്ക്ക് പരുക്കേറ്റ് 65 വയസ് പ്രായമുള്ളയാളെ മരിച്ച നിലയില് കണ്ടെത്തിയത്. പേരോ മറ്റു വിവരങ്ങളോ ലഭ്യമായിരുന്നില്ല. അന്വേഷണത്തില് ശങ്കര് എന്ന പേരുള്ളയാളാണ് പ്രതിയെന്ന വിവരം ലഭിച്ചു. അന്വേഷണത്തിനൊടുവില് 20 ാമത്തെ ദിവസം മാഹിയില് നിന്ന് പൊലിസ് പിടികൂടി.
സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതി ബംഗാള് സ്വദേശി തൗഫീഖ്(45) ആണെന്ന് വ്യക്തമായത്. എന്നാല് മരിച്ചയാളെ സംബന്ധിച്ച കൂടുതല് വിവരങ്ങള് പ്രതിക്കും അറിയില്ലായിരുന്നു. ഇതിനിടെ കൊവിഡ് കാലത്ത് തെരുവില് താമസിച്ചിരുന്നയാളുകളെ സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള ഉദയംഹോമിലേക്ക് മാറ്റിയ വിവരം പൊലിസ് അറിഞ്ഞു. ഇവിടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില് പശ്ചിമബംഗാള്, കമല് പൊഖ്റ സ്വദേശി ആഷിഖ്ഖാന് ആണ് മരിച്ചതെന്ന വിവരം ലഭിച്ചു.
പശ്ചിമബംഗാള് പൊലിസിന്റെ സഹായത്തോടെ അന്വേഷിച്ചെങ്കിലും പൊഖ്റയെന്ന സ്ഥലം നേപ്പാളിലാണെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ അന്വേഷണം നേപ്പാളിലേക്ക് കേന്ദ്രീകരിച്ചു. വര്ഷങ്ങള്ക്കുമുന്പ് അവിടെ നിന്ന് കാണാതായ ഒരു പൊലിസുകാരനെക്കുറിച്ചുള്ള വിവരം ലഭിച്ചത് അന്വേഷണത്തില് വഴിത്തിരിവായി. നേപ്പാളിലെത്തിയ അന്വേഷണസംഘം കാണാതായ പൊലിസുകാരനായിരുന്ന ആനന്ദ് ബഹാദുറിന്റെ അമ്മ മോഗിയെ ഫോട്ടോ കാണിച്ചു. ഇതോടെ അമ്മ തിരിച്ചറിയുകയായിരുന്നു. തുടര്ന്നാണ് രക്ത സാംപിളുകള് ശേഖരിച്ച് ഡി.എന്.എ പരിശോധനയ്ക്ക് അയച്ചത്. പൊലിസ് ജോലിയിലിരിക്കെ മാനസികാസ്വാസ്ഥ്യത്തെ തുടര്ന്നാണ് ആനന്ദ് നാടുവിടുന്നത്. പിന്നീട് ഇന്ത്യയിലെത്തി പലയിടങ്ങളിലായി ഹോട്ടല് ജോലി ചെയ്തു ജീവിച്ചുവരികയായിരുന്നു. ഒടുവിലാണ് കോഴിക്കോട്ടെത്തിയത്.