കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛൻ, അമ്മ എന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. പകരം രക്ഷിതാക്കള്‍ എന്ന് മതിയെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതിമാരുടെ ഹര്‍ജിയിലാണ് ഈ ഉത്തരവ്. പിതാവ്, മാതാവ് എന്നതിനു പകരം രക്ഷിതാവ് എന്നാക്കിമാറ്റണമെന്നാണ് കോടതി അറിയിച്ചത്.
കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാല്‍ ഭാവിയില്‍ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ 2023-ല്‍ കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു. ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നഗരസഭ ഇത് നിരസിച്ചു.ഇതോടെ, ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനിമുതല്‍ രക്ഷിതാവ് എന്നു മതിയെന്ന് കോടതി ഉത്തരവിട്ടു.