
തിരുവള്ളൂർ: ചാനിയം കടവിലെ മുസ്ലിം ലീഗ് പ്രവർത്തകനെ ആക്രമിച്ചെന്ന കേസിൽ മൂന്ന് പേർ വടകര പോലീസിൽ കീഴടങ്ങി. ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു വച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും സ്വർണവും മൊബൈൽ ഫോണും കവർന്നെന്നുമുള്ള മുസ്ലിം ലീഗ് പ്രവർത്തകൻ താഴെ കുറ്റിയിൽ യൂസഫിന്റെ പരാതിയിലാണ് സി പി എം പ്രവർത്തകരായ മൂന്ന് പേര് വടകര പോലീസിൽ കീഴടങ്ങിയത്.
ഈ കേസിൽ നേരത്തെ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ചാനിയം കടവ് തേവരോട്ട് താഴകുനി ബബിനാണ് പിടിയിലായത്. ഇയാൾ റിമാൻഡിലാണ്. സംഭവത്തിൽ ഒന്നാം പ്രതി ചാനിയം കടവ് നിടും കുനിയിൽ സുരേഷ്, അഞ്ചാം പ്രതി മലയിൽ അശ്വന്ത് , മൂന്നാം പ്രതി കൈതവളപ്പിൽ രഞ്ജിത്ത് എന്നിവരാണ് വടകര പോലീസിൽ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ചാനിയം കടവിൽ മുസ്ലിം ലീഗ് - സി പി എം സംഘര്ഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇരു കൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ പ്രതികളായ ലീഗ് പ്രവർത്തകർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.