
കോഴിക്കോട്: മൂഴിക്കലിൽ മാതാവിന്റെ സഹോദരിയുടെ മകളായ 16-കാരിയെ കൊലപ്പെടുത്തി ആത്മഹത്യചെയ്ത യുവാവിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. വീട്ടിൽനിന്ന് പണം എടുക്കാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള ദുർനടപ്പുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് അദിനാനെ തറവാട്ട് വീട്ടിൽനിന്നും പുറത്താക്കിയതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇതിന്റെ വൈരാഗ്യമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയം.
നസ്‌റീനയെ മാത്രമല്ല വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരേയും കൊല്ലാൻ അദിനാൻ ശ്രമിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. മൂഴിക്കൽ പൂതം കുഴിയിൽ ഹംസ-സഫിയ ദമ്പതികളടെ കൊച്ചുമക്കളാണ് നസ്റീനയും അദിനാനും. ഇരുവരുടെയും ഉമ്മമാർ സഹോദരിമാരാണ്. നിസാർ-റംസീന ദമ്പതിമാരുടെ മകളാണ് നസ്‌റീന (16). അഷ്‌റഫ്-അസീന ദമ്പതിമാരുടെ മകനാണ് മരിച്ച അദിനാൻ (20).
അദിനാന്റെ വീട് പൊന്നാനിയിൽ ആണെങ്കിലും മൂഴിക്കലിലെ തറവാട്ട് വീട്ടിലാണ് നേരത്തെ താമസിച്ചിരുന്നത്. കൊല്ലപ്പെട്ട നസ്‌റീനയും ഇവിടെതന്നെയാണ് താമസിച്ചിരുന്നത്. ഇവിടെനിന്നും അദിനാൻ പണം മോഷ്ടിക്കുമായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നസ്‌റീന ഇക്കാര്യം വീട്ടുകാരെ അറിയിച്ചു.
ഇതിനുപിന്നാലെയാണ് അദിനാന് തറവാട്ടുവീട്ടിൽ കയറുന്നതിന് വിലക്കുണ്ടായത്. അങ്ങനെയാണ്, ആറുമാസം മുമ്പ് അദിനാൻ കൊളത്തറയിലേക്ക് താമസം മാറിയത്. ഈ സംഭവത്തിന്റെ വൈരാഗ്യമാണ് അദിനാനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് സംശയം. കൊളത്തറയിൽനിന്നും മൂഴിക്കലിലെത്തി തറവാട്ടുവീട് കള്ളതാക്കോലിട്ട് വീട് തുറന്നാണ് അദിനാൻ കുറ്റകൃത്യം നടത്തിയത്.
ചൊവ്വാഴ്ച രാവിലെ അഞ്ചര മണിയോടെയാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ മരിച്ച നസ്‌റീന, ഉമ്മ റംസീന, ഉമ്മുമ്മ സഫിയ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കള്ളതാക്കോലിട്ട് വീട് തുറന്ന് അകത്ത് കയറിയ അദിനാൻ ആദ്യം ആക്രമിച്ചത് നസ്‌റിയയെ ആണ്. പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഉമ്മുമ്മയേയും കൊല്ലാൻ ശ്രമിച്ചു.
ഉമ്മുമ്മയുടെ ബഹളം കേട്ടാണ് മറ്റ് ബന്ധുക്കൾ ഓടിക്കൂടിയത്. ആളുകൂടിയതോടെ വെപ്രാളത്തിൽ അടുത്തുള്ള ഒരു മുറിയിൽ കയറിയ അദിനാനെ ബന്ധുക്കൾ അവിടെ പൂട്ടിയിട്ടു. പിന്നാലെ നസ്‌റീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തിരികെ എത്തിയപ്പോഴാണ് അദിനാനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് വീട്ടുകാർ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം പൂർത്തിയായാലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.