
വെങ്ങിണിശ്ശേരി (തൃശ്ശൂർ): ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു. വെങ്ങിണിശ്ശേരി തേറാട്ടിൽ ജോർജ്ജിന്റെ മകൻ രാജു (52) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ഇലക്‌ട്രീഷ്യനാണ്. സുഹൃത്തും അയൽവാസിയുമായ പുത്തൂർ ഫ്രിന്റോ (42)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ നാലിന് ദുബായിൽനിന്ന് എത്തിയ രാജു തിരിച്ച് പോകാനിരിക്കെയാണ് സംഭവം. മരത്തിന്റെ ഫ്രെയിമുകളിൽ ക്ലോക്ക് നിർമിക്കുന്ന വ്യാപാരി കൂടിയായ രാജുവിന്റെ വീടിന് പിന്നിൽ ക്ലോക്ക് നിർമാണത്തിനുള്ള ചെറിയ പുരയിലായിരുന്നു സത്‌കാരം. ബുധനാഴ്ച രാത്രി നടന്ന സത്‌കാരത്തിന് അഞ്ച് സുഹൃത്തുക്കളാണെത്തിയത്. നാലുേപർ മടങ്ങിയതിനു പിന്നാലെ വ്യാഴാഴ്ച പുലർച്ചേയാണ് അടി ഉണ്ടായത്. മദ്യലഹരിയിൽ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിക്കുകയായിരുന്നു. ഫ്രിന്റോ രാജുവിനെ പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് പോലീസിനെ വിവരമറിയിച്ചത്.