പേരാമ്പ്ര: വിവാഹവീട്ടിലെ പണപ്പെട്ടിയിൽനിന്ന് വീണ്ടും കവറുകൾ മോഷണംപോയതായി പരാതി. ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് വെളുത്തപറമ്പിനുസമീപം മുതുവണ്ണാച്ച റോഡിൽ പിണങ്ങോട്ട് ഫൈസലിന്റെ വീട്ടിലാണ് വിവാഹത്തിനെത്തിയവർ വിവാഹസമ്മാനമായി പണമിട്ടുനൽകിയ കവറുകൾ കാണാതായത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമതാണ് ഇത്തരത്തിലുള്ള മോഷണം നടക്കുന്നത്.
വീടിനുപുറത്തും അകത്തുമായി രണ്ട് പണപ്പെട്ടിയാണ് വെച്ചിരുന്നത്. ഇതിൽ അകത്തുവെച്ചതിൽനിന്ന് കവറുകൾ മോഷണംപോയതായാണ് സംശയിക്കുന്നത്. പെട്ടിയുടെ ഒരുഭാഗം പൊട്ടിച്ചനിലയിലാണ്. ഇതിൽനിന്ന് 20-ഓളം കവറുകൾമാത്രമാണ് ലഭിച്ചത്. ഒരുവിഭാഗം കവറുകൾ മോഷണംപോയതായാണ് സംശയിക്കുന്നത്. വീട്ടിനകത്തെ മുറിയിലേക്ക് മാറ്റിവെച്ച പെട്ടി തിങ്കളാഴ്ച രാവിലെ നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. പേരാമ്പ്ര പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞയാഴ്ച പേരാമ്പ്ര പൈതോത്തും വിവാഹപ്പെട്ടിയിൽനിന്ന് പണം മോഷണംപോയിരുന്നു. ഇതിലെ മോഷ്ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല. പൈതോത്ത് കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് നേരത്തേ കവർച്ചനടന്നത്. 18-ന് രാത്രിയായിരുന്നു സംഭവം. വീട്ടിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ച പണപ്പെട്ടി എടുത്തുകൊണ്ടുപോയി പണംകവർന്നശേഷം വീട്ടുപറമ്പിനോടുചേർന്നുള്ള വയൽപ്രദേശത്തെ കുറ്റിക്കാടുകൾക്കിടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.