പേരാമ്പ്ര: നിപ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനൽകാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ. നവകേരളസദസ്സിൽ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്
2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ കുടുംബത്തിലെ മൂസ മുസ്‌ല്യാരും മക്കളായ സാലിഹും സാബിത്തും നിപ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തിൽ നിപ ബാധിക്കാതെ രക്ഷപ്പെട്ടത്.
സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു. കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നൽകാനാവില്ലെന്ന് അറിയിച്ചത്. രാഷ്ട്രീയത്തിനുമുന്നിൽ മനുഷ്യത്വവും അനുകമ്പയും സൗഹൃദവും കുടുംബവും എല്ലാം സമമാണെന്നും രാഷ്ട്രീയനേട്ടങ്ങൾക്കനുസരിച്ചിരിക്കും ലഭിക്കുന്ന പരിഗണനയെന്നും മുത്തലിബ് സാമൂഹികമാധ്യമത്തിൽ കുറിച്ചു.