മംഗളൂരു: ദേശീയപാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ എം.പി. ഹൗസിൽ അബ്‌ദുൽ കബീറിന്റെ മകൻ മുഹമ്മദ് അമൽ (28) ആണ് മരിച്ചത്. സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടെ നന്തൂർ താരത്തോട്ടയിൽ തിങ്കളാഴ്ച രാത്രി 11.40-നാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമലിനെ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നാസർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
യേനപ്പോയ കോളേജിൽ ഫിസിയോതെറാപ്പി പഠനം പൂർത്തിയാക്കിയശേഷം മറ്റൊരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുകയായിരുന്നു . ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കാർ അപകടം നടന്നശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത്തോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല. കദ്രി ട്രാഫിക് പോലീസ് കേസെടുത്തു. സക്കീനയാണ് മുഹമ്മദ് അലിന്റെ മാതാവ്. സഹോദരങ്ങൾ: അമീൻ, അലൻ, ശിഫ, ഫിദ.