നാദാപുരം : പുറമേരിയില്‍ വീട്ടില്‍നിന്ന് 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവർന്നതായി പരാതി . ടൗണ്‍ പരിസരത്തെ കുന്നുമ്മല്‍ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടമ്മയുടെ കാലില്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണം ഉള്‍പ്പെടെ കവര്‍ന്നതായാണ് പരാതി.
മുന്‍വശത്തെ ജനവാതില്‍ കുത്തിത്തുറന്ന് താക്കോല്‍ കൈവശപ്പെടുത്തിയാണ് കള്ളന്‍ വീടിനകത്ത് കടന്നത്. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ചിരുന്നു. ക്യാമറ മറയ്ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.പുറത്തുപോയിരുന്ന അബ്ദുള്ളയുടെ മകന്‍ പുലര്‍ച്ചെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറന്നുകിടക്കുന്നതാണ് കണ്ടത്. ഇതോടെയാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. നാദാപുരം ഇന്‍സ്‌പെക്ടര്‍ ശ്യാംരാജ് നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.