അഴിയൂർ: ന്യൂസീലൻഡിൽനിന്ന് മാഹിയിലെ വീട്ടിൽ നടക്കുന്ന മോഷണം ഉടമ സി സി ടി വി യിൽ കണ്ടതോടെ മോഷ്ട്ടാവ് കയ്യോടെ പിടിയിൽ. ന്യൂസീലൻഡിൽ സമയം പുലർച്ചെ അഞ്ചരയ്ക്കാണ് ദിവസങ്ങൾക്കുമുൻപ് പൂട്ടിപ്പോയ വീട് ഒന്ന് കാണാനായി മാഹിയിലെ കെ.ഒ. ശശിപ്രകാശ് മൊബൈൽ ഫോണിലെ ആപ്ലിക്കേഷൻ തുറന്ന് നോക്കിയത്. മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ വീടും പരിസരവും അർധരാത്രി മയക്കത്തിലൂടെ കടന്നുപോകുന്നത് കാണാൻ കൊതിച്ച അദ്ദേഹം വീട്ടുപരിസരത്തെ ആളനക്കം കണ്ട് ഞെട്ടി. കണ്ണുതിരുമ്മി സ്വപ്നമല്ലെന്ന് ഉറപ്പിച്ച് വീണ്ടും ഫോൺ സ്‌ക്രീനിലേക്ക് നോക്കുമ്പോഴേക്കും മുന്നിലെ വാതിൽ തകർത്ത് ഒരാൾ വീടിനുള്ളിലേക്ക് കയറുന്നു.
ശശിപ്രകാശ് മറ്റൊന്നും ആലോചിച്ചില്ല. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ സരോഷ് കണ്ടോത്തിനെ ഫോണിൽ വിളിച്ചുണർത്തി കാര്യം പറഞ്ഞു. അദ്ദേഹം അയൽവാസികളെ വിളിച്ച് കാര്യം പറയുമ്പോഴേക്കും ശശി മാഹി പോലീസിലും വിവരമറിയിച്ചു. മിനുട്ടുകൾക്കുള്ളിൽ മാഹി എസ്‌ഐ കെ.സി.അജയകുമാർ സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ വീടുവളഞ്ഞിരുന്നു. പോലീസ് ഉള്ളിൽ കയറി പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. എന്നാൽ, വിശദമായ പരിശോധനയിൽ കട്ടിലിനടിയിൽനിന്ന് ആളെ കൈയോടെ പിടിച്ചു. കർണാടകയിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളിൽ പിടിയിലായി ശിക്ഷയനുഭവിച്ചിറങ്ങിയ ചിക്കമഗളൂരുവിലെ അനിൽകുമാർ (39) ആയിരുന്ന മോഷ്ടാവ്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ മാഹി കോടതി റിമാൻഡ് ചെയ്തു.
അബുദാബിയിൽ റിഗ്ഗിലെ ജോലിക്കാരനായ ശശിപ്രകാശ് മകൾ സഹനയ്ക്കും കുടുംബത്തിനുമൊപ്പം ചേരാനാണ് ഭാര്യ എൻ.സി.പ്രീതിക്കൊപ്പം ന്യൂസീലൻഡിലെത്തിയത്. മറ്റൊരു മകൾ ടിഷ അമേരിക്കയിലാണ്.