ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഗൂഡല്ലൂർ ദേവർഷോല മച്ചിക്കൊല്ലി ബേബിനഗറിലെ അറുമുഖൻ (ആറു-59)നാണ് വീട്ടിലേക്കുള്ള വഴിയിൽ ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടാന ചവിട്ടിക്കൊന്നത്.തൊട്ടടുത്തുള്ള പശുഫാമിൽ പണിക്കുപോയി തിരികെവരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പതിവായി കൃഷിപ്പണിക്കുപോകുന്ന അറുമുഖൻ സമീപത്തെ സ്വകാര്യവ്യക്തിയുടെ പശുഫാമിൽ സഹായിക്കാനും പോകാറുണ്ട്. വീട്ടിൽനിന്ന് നൂറുമീറ്റർമാത്രം അകലെയുള്ള ഫാമിൽനിന്ന് രാത്രിയിൽ തിരികെവരുന്ന നേരത്താണ് ഇദ്ദേഹം കാട്ടാനയുടെ മുൻപിൽപ്പെട്ടത്.
രാത്രിയിൽ ശബ്ദംകേട്ട് റോഡിലിറങ്ങിയ അയൽവാസി ബെന്നിയുടെ മുൻപിൽവെച്ചാണ് അറുമുഖനെ കാട്ടാന കൊലപ്പെടുത്തിയത്. മൂന്നംഗ കാട്ടാനക്കൂട്ടം ആ സമയത്ത് റോഡിലുണ്ടായിരുന്നുവെന്ന് ബെന്നി പറഞ്ഞു. തുടർന്ന് അറുമുഖന്റെ മകനും ബെന്നിയും നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ചവിട്ടേറ്റനിലയിൽ അറുമുഖന്റെ മൃതദേഹം റോഡിൽ കാണുന്നത്.
നഗരസഭാ കൗൺസിലർ യൂനസ്ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പരേതയായ സരോജിനിയാണ് അറുമുഖന്റെ ഭാര്യ. മക്കൾ: വാസുദേവൻ, വനജ. മരുമക്കൾ: അഞ്ജലി, മണിക്കുട്ടൻ.