
നാദാപുരം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാദാപുരം സബ് ഡിവിഷൻ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. നാദാപുരം ഡി വൈ എസ് പി കെ.ജി. പ്രവീണിന്റെ നിർദ്ദേശപ്രകാരം നാദാപുരം ഇൻസ്പെക്ടർ എം. അനിലിൻ്റെ നേതൃത്വത്തിൽ നാദാപുരത്തും വളയം ഇൻസ്പെക്ടർ കെ.ഷാജുവിൻ്റെ അധ്യക്ഷതയിൽ വളയത്തും വിളിച്ച് ചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. പൊതു സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിനും പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥികൾക്ക് വാഹനങ്ങൾ നൽകുന്നതിനെതിരെ നടപടികൾ സ്വീകരിക്കും. വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം രക്ഷിതാക്കൾക്കെതിരെ കേസ് എടുക്കാനും യോഗത്തിൽ തീരുമാനമായി.
സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ , വർഗീയത എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയകളിൽ നിരീക്ഷണം ശക്തമാക്കാനും മദ്യം , മയക്ക് മരുന്ന് എന്നിവക്കെതിരെ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി. മാഹിയിൽ നിന്നുള്ള മദ്യക്കടത്ത് ഉൾപ്പെടെ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും കോഴിക്കോട് - കണ്ണൂർ അതിർത്തികളായ കായലോട്ട് താഴെ , മുണ്ടത്തോട് പാലം, ചെറ്റക്കണ്ടി പാലം , പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ സി സി ടി വി ക്യാമറകളും 24 മണിക്കൂറും പരിശോധനകൾ നടത്താൻ പോലിസിനെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി. നാദാപുരം എസ് ഐ കെ. ശരത് , വളയം എം.വി. വിഷ്ണു എന്നിവരും യോഗത്തിൽ പങ്കെടുത്തു.