
വടകര: യു.പി.ഐ ട്രാൻസാക്ഷൻ വഴി നഷ്ടപ്പെട്ട ഒന്നര ലക്ഷം രൂപ മിനിറ്റുകൾക്കകം കണ്ടെത്തി ഉടമക്ക് തിരിച്ചുനൽകി കോഴിക്കോട് റൂറൽ സൈബർ പൊലീസ്. കൊയിലാണ്ടി സ്വദേശി ശാന്തി ദാസിനാണ് പണം നഷ്ടമായത്. കോഴിക്കച്ചവടം നടത്തുന്ന ശാന്തിദാസ് വയനാട് സ്വദേശിക്ക് ഗൂഗ്ൾ പേ വഴി ഒന്നര ലക്ഷം രൂപ അയച്ചു. എന്നാൽ, പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക് എത്തിയില്ല. ഇതോടെ ലോഡാക്കി അയക്കേണ്ട കോഴിയെ നൽകിയില്ല. തുടർന്ന് ശാന്തി ദാസ് സൈബർ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു. പരാതിക്കാരന്റെ യു.പി.ഐ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി.
തുടർന്ന് സൈബർ പൊലീസ് പണം തിരികെ അയപ്പിക്കുകയായിരുന്നു. സൈബർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ വി.പി. ഷഫീഖ്, കെ. വിബിൻ തുടങ്ങിയവർ അന്വേഷണത്തിൽ പങ്കെടുത്തു.