തിരുവനന്തപുരം: വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥർ. കേരള പോലീസിനുപുറമേ കേന്ദ്രസേനയുമുണ്ടാകും. 13,272 സ്ഥലത്തെ 25,231 ബൂത്തുകളിൽ പോലീസിനെ വിന്യസിക്കും. നോഡൽ ഓഫീസർ എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ, അസി.നോഡൽ ഓഫീസർ ഐ.ജി. ഹർഷിത അട്ടല്ലൂരി എന്നിവരുടെ നേതൃത്വത്തിൽ 20 മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ്ഡിവിഷനുകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈ.എസ്.പി. അല്ലെങ്കിൽ എസ്.പി.മാർക്കാണ്.
62 കമ്പനി സെൻട്രൽ ആംഡ് പോലീസ് ഫോഴ്സുമുണ്ടാകും. പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളിൽ കേന്ദ്രസേനയുൾപ്പെടെ അധികസേനയെ വിന്യസിച്ചിട്ടുണ്ട്. ഓരോ പോലീസ് സ്റ്റേഷനുകീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടുവീതം പട്രോൾടീമുകളെ സജ്ജമാക്കി. തിരഞ്ഞെടുപ്പുദിവസം ദ്രുതകർമസേന എല്ലാ പോലീസ് സ്റ്റേഷനുകളിലും ഉണ്ടാകും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തിയാണ് സുരക്ഷാക്രമീകരണം. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളാക്കി ഗ്രൂപ്പ് പട്രോളിങ്ങും നടത്തും.