തിരുവനന്തപുരം: സംസ്ഥാനത്ത് വിട്ടൊഴിയാതെ പകർച്ചവ്യാധി ഭീഷണി. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ല. വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണവും പ്രതിദിനം പതിനായിരത്തിനടുത്താണ്.
ഒന്നിന് പിറകെ ഒന്നായി പിടിമുറുക്കുകയാണ് പകർച്ചവ്യാധി. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും പിടിപ്പെട്ട് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ സർക്കാർ ആശുപത്രികളുടെ പടി കയറിയിറങ്ങുന്നു. കഴിഞ്ഞമാസം 347 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ നാലുപേർ മരിച്ചു. ഈ വർഷം ഇതുവരെ ആകെ രോഗം ബാധിച്ചത് 1765 പേർക്ക്.പാലക്കാട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അധികവും ഡെങ്കി കേസുകൾ. ഏറ്റവും അപകടകാരി എലിപ്പനിയാണ്. ഏപ്രിൽ മാസം 141 പേർക്ക് എലിപ്പനി കണ്ടെത്തി. ഇതിൽ നാലുപേർക്ക് ജീവൻ നഷ്ടമായി. 881 പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടി. 8 പേർ മരിച്ചു.