
കോഴിക്കോട്: സങ്കടങ്ങൾക്കിടയിലും ഊറിക്കൂടിയ സന്തോഷംപോലെ ആ വിവാഹം. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ സഹോദരി അഭിരാമി വിവാഹിതയായി.ചാത്തമംഗലം കാരപ്പറമ്പത്ത് വീട്ടിൽ പ്രകാശന്റെയും രജിതയുടെയും മകൻ ആദർശ് അഭിരാമിക്ക് താലിചാർത്തി. കോഴിക്കോട് കണ്ണാടിക്കൽ സി. കുഞ്ഞിക്കുട്ടി സ്മാരക ഹാളിൽ ഞായറാഴ്ചയായിരുന്നു വിവാഹം.
മകനില്ലാത്തതിന്റെ വേദനകൾക്കിടയിലും അർജുന്റെ അച്ഛൻ കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമനും അമ്മ ഷീലയും എല്ലാത്തിനും മുന്നിൽനിന്നു. അഭിരാമിയുടെ കല്യാണനിശ്ചയത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയായിരുന്നു അർജുനെ കാണാതാവുന്നത്. 2024 ജൂലായ് 16-ന് കർണാടകയിലെ ബെളഗാവിയിൽനിന്ന് മരവുമായിപ്പോയ അർജുന്റെ ലോറി പൻവേൽ-കന്യാകുമാരി ദേശീയപാതയിൽ കാർവാറിനടുത്ത് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതാവുകയായിരുന്നു. നീണ്ട തിരച്ചിലിനൊടുവിൽ 72 ദിവസത്തിനുശേഷം സെപ്റ്റംബർ 24-നാണ് സമീപത്തെ ഗംഗാവാലിപ്പുഴയിൽനിന്ന് അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയത്.