അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാനപകടത്തിൽ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരനായിരുന്നില്ല മഹേഷ്. വിമാനം വീണ് തീപ്പിടിച്ച സ്ഥലത്ത് മഹേഷ് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവദിവസം ഷാഹിബാഗിന് സമീപത്തുനിന്ന് ഇദ്ദേഹത്തെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മഹേഷ് കലവാഡിയ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേര്.
അപകടസ്ഥലത്തുനിന്ന് മഹേഷ് ജിറാവാലയുടെ സ്കൂട്ടർ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഓഫാകുന്നതിനുമുൻപ് അവസാനം ട്രാക്ക് ചെയ്തതും ഇതേ സ്ഥലത്തായിരുന്നു. ഇതെല്ലാം അദ്ദേഹം അപകടത്തിൽപ്പെട്ടവരിൽ ഒരാളായിരിക്കാനുള്ള സാധ്യതയിലേക്ക് കൂടുതൽ വിരൽചൂണ്ടി. ഈ കണ്ടെത്തലുകളാണ് അപകടത്തിൽ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാൻ ഒടുവിൽ സഹായിച്ചത്.
മഹേഷ് ജിറാവാല പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുടെ സിഇഒ കൂടിയായിരുന്നു അദ്ദേഹം. അഡ്വർടോറിയലുകളും സംഗീത വീഡിയോകളും സംവിധാനം ചെയ്യുന്നതിൽ പ്രശസ്തനായിരുന്നു മഹേഷ്. ഗുജറാത്തി ഭാഷയിലുള്ള നിരവധി സംഗീത വീഡിയോകൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 2019-ൽ പുറത്തിറങ്ങിയ, ആശാ പാഞ്ചലും വൃത്തി താക്കറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കോക്ക്ടെയിൽ പ്രേമി പഗ് ഓഫ് റിവഞ്ച്' എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.