ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിർത്തി മറികടന്നപ്പോള്‍ പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ത്യയ്ക്ക് കൈമാറി. ഏപ്രില്‍ 23ന് പാകിസ്താന്‍ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്. രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു.
പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനമായുള്ള പിരിമുറുക്കത്തിനിടെയായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.
പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാര്‍ ഷായുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍നില്‍ക്കെയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.'പാകിസ്താന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിനെ സ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി' ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു