പയ്യോളി :ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരനു ക്രൂരമർദനം. ചിങ്ങപുരം സികെജിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് മർദനമേറ്റത്. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാർഥികൾ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വിഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം എട്ടാം ക്ലാസുകാരൻ അപേക്ഷിക്കുന്നുണ്ടെങ്കിലും വിദ്യാർഥികൾ ആക്രമണം തുടരുകയായിരുന്നു.
മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. മൂന്നു മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിനായിരുന്നു ആക്രമണം. തിക്കോടിയൻ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാർഥികൾ. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്നാണ് വിവരം.