കാസർകോട് : ക്യാംപസിനു സമീപം പുലിയെ കണ്ടതിനെ തുടർന്ന് കാസർകോട്ടെ കേന്ദ്ര സർവകലാശാല ക്യാംപസിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി എട്ടു മുതൽ രാവിലെ ഏഴ് വരെ വിദ്യാർഥികളോട് പുറത്തിറങ്ങരുതെന്നാണ് സർവകലാശാല റജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും അതിരാവിലെയുള്ള പ്രഭാതസവാരിയും വിലക്കി.
സർവകലാശാല ക്യാംപസിനു സമീപമുള്ള പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭൂമിയിലാണ് കഴിഞ്ഞദിവസം പുലിയെ കണ്ടത്. പുലി ക്യാംപസിനുള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇതോടെ ഡിഎഫ്ഒയുടെ നിർദേശത്തെ തുടർന്നാണ് സർവകലാശാല ഉത്തരവിറക്കിയത്.