നിലമ്പൂര്‍: അര്‍ധരാത്രിയില്‍ പി.വി. അന്‍വറിന്റെ വീട്ടില്‍ പോയതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറഞ്ഞതായി രാഹുല്‍ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്. പിണറായിസത്തിനെതിരായി പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാനാവുക യുഡിഎഫിനാണ്. അതിനാല്‍ യുഡിഎഫിനെ പിന്തുണയ്ക്കണമെന്നാണ് അന്‍വറിനോട് ആവശ്യപ്പെട്ടത്. അത് ഏതെങ്കിലും ഒരു ചുമതലയുടെയോ അനുനയത്തിന്റെയോ അടിസ്ഥാനത്തിലല്ല. പിണറായിസത്തോട് വിയോജിക്കുന്നതിന് മുന്‍പ് പി.വി. അന്‍വറുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. അന്‍വറിന്റെ രാഷ്ട്രീയത്തോട് യോജിപ്പോ താത്പര്യമോ ഉണ്ടായിരുന്ന ആളല്ല താനെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.
തന്റെ കൈയില്‍ പണമില്ലെന്നാണ് അന്‍വര്‍ പറയുന്നത്. നമുക്കറിയുന്ന പി.വി. അന്‍വര്‍ എന്നത് ഒരു ധനാഢ്യനാണ്. ഒന്‍പത് വര്‍ഷംകൊണ്ട് അദ്ദേഹത്തിന്റെ സമ്പത്തിനെവരെ കൊള്ളയടിച്ച ഒരു സംവിധാനത്തിനെതിരായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിവൈകാരികമായി തീരുമാനങ്ങളെടുത്ത് ലക്ഷ്യം മാറരുതെന്നു മാത്രമാണ് അദ്ദേഹത്തോട് സൂചിപ്പിച്ചത്. പാര്‍ട്ടിയുടെ അനുമതിയോടെയാണോ അന്‍വറിന്റെ വീട്ടില്‍ പോയതെന്ന ചോദ്യത്തിന്, പാര്‍ട്ടി അത്തരത്തില്‍ ചുമതലപ്പെടുത്തേണ്ട അത്ര ഗ്രേഡിലുള്ള ആളല്ല താനെന്ന് മാങ്കൂട്ടത്തില്‍ മറുപടി പറഞ്ഞു. അതിന് കുറെക്കൂടി മുതിര്‍ന്ന ആളുകള്‍ പാര്‍ട്ടിയിലുണ്ട്. തന്നെ ഒരാളും ചുമതലപ്പെടുത്തിയിട്ടില്ല. പിണറായിസത്തിനെതിരേ സംസാരിച്ചുതുടങ്ങിയതുമുതല്‍ അന്‍വറുമായി പരിചയമുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനമെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.