ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി കേരളത്തിലെത്തും. ഒക്ടോബറിലായിരിക്കും സന്ദർശനം. 14 വർഷത്തിന് ശേഷമാണ് അർജന്റീന ടീം ഇന്ത്യയിലേക്ക് എത്തുന്നത്.അർജൻറീന ടീമിന്റെ ഒഫീഷ്യൽ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയിൽ പറയുന്നു.
ഇതിനായി അർജന്റീന ഫുട്ബാൾ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഒരു വർഷത്തേക്കാണ് കരാർ. ഇന്ത്യയെ കൂടാതെ സിംഗപ്പൂരിലും ടീം സന്ദർശനം നടത്തുമെന്നാണ് സൂചന. 2011 സെപ്തംബറിലാണ് ഇതിന് മുമ്പ് മെസ്സിയും സംഘവും ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിൽ വെനസ്വേലക്കെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം എത്തിയത്. മത്സരത്തിൽ 1-0ത്തിന് അർജന്റീന ജയിച്ചു.
ഇതിഹാസ ടീമായ അർജന്റീനയോട് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് എച്ച്.എസ്.ബി.സി ഇന്ത്യ തലവൻ സന്ദീപ് ബാത്ര പറഞ്ഞു. 2026 ലോകകപ്പ് വരെ അർജന്റീനയോട് ഒപ്പമുള്ള യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലും സിംഗപ്പൂരിലും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് എച്ച്.എസ്.ബി.സിയുമായുള്ള കരാറെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയൻ താപിയ പറഞ്ഞു. അർജന്റീന ഫുട്ബാൾ ടീമിന്റെ പുതിയ പാർട്ണറായ എച്ച്.എസ്.ബി.സിയെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.