തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി മുകേഷ് എം നായർ പ്രവേശനോത്സവത്തിൽ പങ്കെടുത്ത സംഭവത്തിൽ സ്‌കൂളിന് വീഴ്‌ച പറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട്. ഉത്തരവാദിത്തത്തിൽ നിന്ന് ഹെഡ്‌മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ല. നടപടി ശുപാർശ ചെയ്യാൻ ഡെപ്യൂട്ടി ഡയറക്‌ടർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
കഴിഞ്ഞ ദിവസം ഫോർട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങിലാണ് പോക്‌സോ കേസ് പ്രതിയും വ്ലോഗറുമായ മുകേഷ് മുഖ്യാതിഥിയായത്. പോക്‌സോ, എക്‌സൈസ് കേസുകളിലെ പ്രതി സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്‌ടറോട് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു മന്ത്രിയുടെ നിർദേശം.
സംഭവത്തിൽ ഹെഡ്‌മാസ്റ്റർ പ്രതികരണം നടത്തിയിരുന്നു.' പ്രവേശനോത്സവത്തിന് വാർഡ് കൗൺസിലർ ജാനകി അമ്മാളിനെ മാത്രമാണ് സ്‌കൂളിൽ നിന്ന് ക്ഷണിച്ചത്. സന്നദ്ധസംഘടനയായ ജെസിഐ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്‌കൂളിൽ പഠനോപകരണങ്ങളും സ്‌കോളർഷിപ്പും വിതരണം ചെയ്യുന്നുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മുകേഷ് എം നായർ വരുമെന്ന് സംഘടന അറിയിച്ചിരുന്നില്ല. ഒരു സെലിബ്രിറ്റി വരുമെന്ന് മാത്രമാണ് പറഞ്ഞത്. പരിപാടിക്കിടെ അപ്രതീക്ഷിതമായാണ് മുകേഷ് എത്തിയത്. ജെസിഐ തയ്യാറാക്കിയ നോട്ടീസ് കണ്ടിരുന്നില്ല. കുറച്ച് കുട്ടികൾക്കുള്ള പഠനോപകരണ വിതരണം സംഘടനയുടെ നിർദേശപ്രകാരം മുകേഷ് നടത്തി ' - എന്നാണ് ഹെഡ്‌മാസ്റ്റർ പറഞ്ഞത്.