പത്തനംതിട്ട: ഹോംനഴ്സിന്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്നു വയോധികൻ മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിളളയാണ് (59) ഇന്ന് രാവിലെ മരിച്ചത്. അൽഷിമേഴ്സ് രോഗിയായിരുന്ന വയോധികനെ ഒരു മാസം മുമ്പാണ് ഹോംനഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ശശിധരൻ പിളളയെ നഗ്നനാക്കി നിലത്തിട്ട് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.
ഏപ്രിൽ 25നായിരുന്നു സംഭവം. ഇതിനുശേഷം ശശിധരൻ പിളള വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശശിധരൻ പിളളയെ ആക്രമിച്ച വിവരം പുറത്തുവന്നതിനു പിന്നാലെത്തന്നെ വിഷ്ണുവിനെ കൊടുമൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഇപ്പോൾ റിമാൻഡിലാണ്. ഇന്ന് ഉച്ചയോടെ വിഷ്ണുവിനെതിരെ കൂടുതൽ പരാതി നൽകുമെന്ന് ശശിധരൻ പിളളയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.