വടകര: പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് ഗുരുതര പരിക്കേറ്റ വീട്ടമ്മ മരിച്ചു. അടക്കാതെരു സ്വദേശി വടകര മുൻ മുൻസിപ്പൽ കൗൺസിലർ കിഴക്കേ താമരന്റവിട വല്ലി (പുഷ്പവല്ലി -65) യാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. ബസിടിച്ച് വീണ ഇവരുടെ കാലിൽ വാഹനത്തിന്റ പിൻ ചക്രം കയറിയിറങ്ങിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോവാനായി മകൾക്കും പേരകുട്ടിക്കും ഒപ്പം സ്റ്റാൻഡിൽ എത്തിയതായിരുന്നു.
ഓട്ടോയിറങ്ങി കണ്ണൂർ ബസ് കയറാനായി മുറിച്ചു കടക്കുന്നതിനിടെ സ്റ്റാൻഡിനുള്ളിൽ വച്ച് വടകര - പയ്യോളി റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ രാം ബസ് ഇടിക്കുകയായിരുന്നു. ഇടത് കാലിനും കൈക്കും വയറിനും പരിക്കേറ്റിരുന്നു. ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം നടന്നയുടൻ ബസ് ഡ്രൈവർ ഇറങ്ങി ഓടി. രാവിലെ 10.45 ഓടെയായിരുന്നു അപകടം. വടകര ബ്ലോക്ക് കോൺഗ്രസ് എക്‌സിക്യൂട്ടീവ് മെമ്പറും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമാണ്.