പേരാമ്പ്ര : പന്തിരിക്കര സൂപ്പിക്കടയിൽ കഞ്ചാവുമായി വീട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസ് നാലുമണിക്കൂർ കാത്തിരുന്ന് പിടികൂടി. സൂപ്പിക്കട പാറേമ്മൽ ലത്തീഫിനെ (47) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സൂക്ഷിച്ച 2.760 കിലോഗ്രാം കഞ്ചാവ് പരിശോധനയിൽ കണ്ടെടുത്തു.
സൂപ്പിക്കട മദ്രസ സ്റ്റോപ്പിലെ വാടകവീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുവണ്ണാമൂഴി പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ കെ. സുഷീറിന്റെ നേതൃത്വത്തിൽ ഇവിടെ പോലീസ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധനയ്ക്കെത്തി. ഈ വിവരമറിഞ്ഞ ലത്തീഫ് വീട്ടിൽ കതകടച്ചിരിക്കുകയായിരുന്നു. പോലീസ് പലതവണ ആവശ്യപ്പെട്ടിട്ടും വാതിൽ തുറന്നില്ല.
ഒടുവിൽ കൂടുതൽ പോലീസെത്തി രാത്രി 7.30-ഓടെ എസ്.ഐ. ആർ.സി. ബിജുവിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. എസ്.ഐ.മാരായ മനോജ്, എം. രാജീവൻ, എ.എസ്.ഐ. രഞ്ജീഷ്, സി.പി.ഒ.മാരായ സൗമ്യ, ഷൈജു, അനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
കഞ്ചാവ് സൂക്ഷിച്ച വീട്ടിലെ കുട്ടികളെ മർദിച്ചതായുള്ള പരാതിയിൽ മറ്റൊരു കേസും ലത്തീഫിന്റെപേരിൽ പോലീസ് എടുത്തിട്ടുണ്ട്. നേരത്തെ നിരവധി കേസുകളിൽ പ്രതിയാണ് ലത്തീഫെന്ന് പോലീസ് പറഞ്ഞു.