പേരാമ്പ്ര: വാളൂരിൽ കുറുങ്കുടിമീത്തൽ അനു(അംബിക-26)വിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് അറസ്റ്റ് ചെയ്തു. അനുവിനെ തോട്ടിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. ഇയാൾ കൊടുംക്രിമിനലാണെന്നും നിരവധി കേസുകൾ ഇയാൾക്കെതിരേ ഉണ്ടെന്നും പോലീസ് പറയുന്നു.
സംഭവദിവസം അനു ഒരു ബൈക്കിൽ കയറിപ്പോകുന്നതായി നാട്ടുകാരിയുടെ മൊഴിയുണ്ടായിരുന്നു. സി.സി.ടി.വി.യിൽനിന്ന് ചുവന്ന ബൈക്കിന്റെ ചിത്രം ലഭിക്കുകയും ചെയ്തു. ബൈക്കിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതോടിച്ചിരുന്ന കൊണ്ടോട്ടി സ്വദേശി മുജീബിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിടികൂടുന്നതിനിടെ പോലീസുകാരനെ പ്രതി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.
പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ സുനിൽകുമാറിന്റെ കൈയിലാണ് കുത്തിയത്. പ്രതിയെ കഴിഞ്ഞദിവസം രാത്രിയോടെയാണ് കസ്റ്റഡിയിൽ എടുത്ത് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
11-ന് രാവിലെയാണ് വാളൂരിലെ വീട്ടിൽനിന്നുപോയ അനുവിനെ കാണാതാകുന്നത്. 12-ന് ഉച്ചയോടെ വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തുള്ള അള്ളിയോറതാഴ തോട്ടിൽ മൃതദേഹം കണ്ടെത്തി. അനുവിന്റെ ശരീരത്തിൽനിന്ന് സ്വർണാഭരണങ്ങൾ കാണാതായിരുന്നു. ഇതോടെ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഇരിങ്ങണ്ണൂരിൽനിന്ന് കാറിൽ എത്തിയ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാനായിരുന്നു വാളൂരിലെ സ്വന്തം വീട്ടിൽനിന്ന് അനു പുറപ്പെട്ടത്. മുളിയങ്ങലിലേക്ക് നടന്നുപോകുന്നതിനിടെ യുവതിയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോണിലും വിളിച്ചിട്ട് ലഭ്യമായില്ല.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തുന്നത്. മെഡിക്കൽ കോളേജിൽനടന്ന പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണമാണെന്നാണ് ലഭിച്ച സൂചന. എന്നാൽ, ഒരാൾ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ലെന്നത് ദുരൂഹതയുണർത്തിയിരുന്നു.