തൊടുപുഴ: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു കൊണ്ട് കളക്ടർ ഉത്തരവിട്ടു. അനധികൃതമായി നടത്തിയ ഓഫ് റോഡ് യാത്രക്കിടെ സഫാരി ജീപ്പ് മറിഞ്ഞ് മൂന്നാറിൽ ഒരു വിനോദ സഞ്ചാരി മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സുരക്ഷാ മാനദണ്ഡങ്ങൾ രൂപവത്കരിച്ച ശേഷം സഫാരി പുനഃസ്ഥാപിക്കുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ഇതിനായി അതാത് പ്രദേശങ്ങളിൽ ദൗത്യ സംഘങ്ങളെ നിയോഗിക്കും. ജൂലായ് 10-ന് ഇവർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കളക്ടർ അന്തിമ തീരുമാനമെടുക്കും. അതുവരെ ജീപ്പ് സവാരി അനുവദിക്കില്ല. നിരോധനം ലംഘിച്ചാൽ 2005-ലെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള നടപടി നേരിടണം.
ഇതിനൊപ്പം പോലീസും മോട്ടോർ വാഹന വകുപ്പും കേസെടുക്കും.എന്നാൽ, ജീപ്പ് സഫാരി ഒറ്റയടിക്ക് നിരോധിച്ച് ആയിരക്കണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗം നഷ്ടമായെന്ന പരാതിയുമായി ഡ്രൈവർമാരും വിവിധ തൊഴിലാളി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.