പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിൽ മുന്നൂറിലധികം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ എല്ലാ വാർഡുകളിലും ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സർവേ നടത്തി. വടക്കുമ്പാട് എച്ച്.എസ്.എസിലെ വിദ്യാർഥികളാണ് ഇതിൽ ഭൂരിഭാഗവും. ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. ഓരോദിവസംകഴിയുമ്പോഴും രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നത് ആശങ്കയേറ്റുകയാണ്
കൂടുതൽ രോഗബാധിതർ ഉണ്ടോയെന്നകാര്യം പരിശോധിക്കാനാണ് സർവേ നടത്തിയത്. പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള ഹെൽത്ത് ഇൻസ്പെക്ടർ, ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ. ഉദ്യോഗസ്ഥരും ആശാ പ്രവർത്തകരും ജനപ്രതിനിധികളടക്കം 200-ഓളം പേർ പങ്കെടുത്തു. 1816 വീടുകളിൽ 64 സ്ക്വാഡുകളാണ് സർവേക്കെത്തിയത്.
രോഗബാധ വ്യാപകമായ സാഹചര്യത്തിൽ ഓണക്കാല അവധി കഴിഞ്ഞ് സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ടില്ല. മഞ്ഞപ്പിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യാൻ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്കൂളിൽ പി.ടി.എ. യോഗങ്ങൾ നടക്കുന്നുണ്ട്. അതിന് ശേഷമാകും സ്കൂളിൽ ക്ലാസ് തുടങ്ങുന്ന കാര്യം തീരുമാനിക്കുക.
സെപ്റ്റംബർ ഏഴിനാണ് പ്ലസ് വൺ വിഭാഗത്തിലെ മൂന്ന് വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടത് സ്കൂളധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ ആരോഗ്യവിഭാഗത്തെ വിവരം അറിയിക്കുകയുംചെയ്തു. പിന്നീട് ഓരോ ദിവസം കഴിയുമ്പോഴും കൂടുതൽ പരിശോധന നടത്തിയപ്പോൾ രോഗംബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു.ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡുകളിൽ ആറാം വാർഡിലൊഴികെ എല്ലാ വാർഡിലും മഞ്ഞപ്പിത്തം രോഗം ബാധിച്ചവരുണ്ട്. മഞ്ഞപ്പിത്തംപകർന്നതിന്റെ ഉറവിടം കൃത്യമായി ഔദ്യോഗികമായി കണ്ടെത്താനായിട്ടില്ല.