മംഗളൂരു: അച്ഛൻ വലിച്ചശേഷം ബാക്കിവച്ച ബീഡിക്കുറ്റി തൊണ്ടയിൽ കുടുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം.മംഗളൂരുവിലാണ് സംഭവം. യുവാവിന്റെ അശ്രദ്ധയാണ് കുഞ്ഞിന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്ന് കാട്ടി മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ബിഹാറിലെ അദ്യാർ സ്വദേശികളായ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള അനീഷ് കുമാർ എന്ന ആൺകുഞ്ഞാണ് മരിച്ചത്. തൊഴിലാളികളായ ദമ്പതികൾ മംഗളൂരുവിലാണ് താമസിച്ചിരുന്നത്. ജൂൺ 14നായിരുന്നു സംഭവം. ഉച്ചയോടെ കുഞ്ഞ് അസ്വസ്ഥതകൾ കാണിച്ച് തുടങ്ങി. പിന്നാലെ ദമ്പതികൾ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ ജൂൺ 15നാണ് കുട്ടി മരണപ്പെട്ടത്.കുഞ്ഞ് ബീഡിക്കുറ്റി വിഴുങ്ങിയെന്ന് വ്യക്തമായതിന് പിന്നാലെയാണ് യുവതി മംഗളൂരു പൊലീസിൽ പരാതി നൽകിയത്. കുട്ടി ഇഴഞ്ഞ് തുടങ്ങുന്ന പ്രായമായതിനാൽ ബീഡിക്കുറ്റിയും മറ്റ് സാധനങ്ങളും അലക്ഷ്യമായി എറിയരുതെന്ന് ഭർത്താവിനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഭർത്താവ് അശ്രദ്ധമായി പെരുമാറിയതാണ് കുഞ്ഞിന്റെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്നും യുവതി പരാതിയിൽ ആരോപിക്കുന്നുണ്ട്.