നാദാപുരം: മൂന്ന് പെൺകുട്ടികളെ ലൈംഗിക പീഡനത്തിരയാക്കിയ കേസിലെ പ്രതിക്ക് അഞ്ചു വർഷം കഠിന തടവും 50000/- രൂപ പിഴയും ശിക്ഷ. എട്ട് വയസ്സ് വീതം പ്രായമുള്ള സ്കൂൾ വിദ്യാർത്ഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ കൊഴക്കല്ലൂർ കിഴക്കേ വടക്കേ ചാലിൽ അബ്ദുൽസലാം (45) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് കെ നൗഷാദ് അലി ശിക്ഷിച്ചത്. പ്രതിയുടെ മകളുടെ സഹപാഠികളും കൂട്ടുകാരുമായ മൂന്ന് പെൺകുട്ടികളെയാണ് ലൈംഗികമായി ഉപദ്രവിച്ചത്.
2023 ജൂലൈ നാലിന് സ്കൂൾ വിട്ടു വീടിന്റെ പരിസരത്ത് വെച്ച് കളിക്കുകയായിരുന്നു അയൽവാസികളായ മൂന്നു കുട്ടികളും. ആ സമയത്ത് പ്രതി സ്ഥലത്തേക്ക് വരികയും പരിസരത്തൊന്നും ആളില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോരുത്തരെയായി ഉപദ്രവിക്കുകയുമായിരുന്നു. കുട്ടികൾ നൽകിയ പരാതിയിൽ മേപ്പയൂർ പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മേപ്പയൂർ ഇൻസ്പെക്ടർ ജംഷീദ് പി, എസ് ഐ അതുല്യ കെ ബി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി മനോജ് അരൂർ ഹാജരായി.