
തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64),പുഷ്പ (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുഷ്പയെ കൊന്നശേഷം രഘുനാഥൻ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കമുണ്ട്. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം തറയിലുമാണ് കിടന്നിരുന്നത്. വീട്ടിൽനിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ബന്ധുക്കൾ മെഡിക്കൽ കോളേജ് പോലീസിൽ അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപതോടെ പോലീസ് എത്തിയാണ് പരിശോധന നടത്തിയത്.നാലുവർഷം മുമ്പ് ഭർത്താവിനെ ഉപേക്ഷിച്ച പുഷ്പ രഘുനാഥനോടൊപ്പം താമസം ആരംഭിക്കുകയായിരുന്നു. വളർത്തു മകൻ ഞായറാഴ്ച ഇവരെ ഫോണിൽ വിളിച്ചിരുന്നു.അതിനുശേഷം വിളിച്ചിട്ട് ഫോൺ എടുത്തില്ല. പലപ്പോഴും വിളിച്ചാൽ ഫോൺ എടുക്കുന്ന ശീലമില്ലാത്തതിനാൽ ഞായറാഴ്ച വീട്ടിൽ വന്ന് നോക്കാനിരിക്കുകയായിരുന്നു വളർത്തു മകൻ. പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.