അരൂർ: റോഡിൽ ക്രമാതീതമായി വെള്ളം കയറി വാഹന ഗതാഗതം നിലച്ചു. കക്കട്ട് -അരൂർ -തീക്കുനി റൂട്ടിലാണ് ഗതാഗതം സ്തംഭിച്ചത്. രണ്ട് ദിവസമായി ഈ റൂട്ടിൽ ബസോട്ടം നിലച്ചിരിക്കുകയാണ്. മഴ പെയ്യുന്നതോടെ കക്കട്ട് - അരൂർ - തീക്കുനി റൂട്ടിലെ സ്ഥിതിയാണിത്. ചെറിയ മഴയിലും റോഡിൽ വെള്ള മുയരും. അരൂർ അതൃത്തി മുതൽ തീക്കുനി വരെയാണ് വലിയ തോതിൽ വെള്ളമുയരുന്നത്. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറി നാശനഷ്ടുണ്ടാകുന്നുണ്ട്. തീക്കുനി ടൗണിലും വെള്ളം കയറി വ്യാപാരികൾക്ക് നഷ്ടുണ്ടാകാറുണ്ട്.
കഴിഞ്ഞ തവണ വെള്ളം കയറിയപ്പോൾ റോഡ് ഉയർത്താനും തോട് വീതികൂട്ടാനും മറ്റും കെ. പി കുഞ്ഞമ്മദ് കുട്ടി എം.എൽഎയുടെ നേതൃത്വത്തിൽ തീരുമാനമെടുത്തിരുന്നു. റോഡ് ഉയർത്താനും മറ്റും ഫണ്ട് അനുവദിക്കുകയും, തീക്കുനിയിൽ കുറച്ച് ഭാഗം തോട് പരിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ റോഡിനിരുവശവും മണ്ണിട്ട് നികത്തുന്നതാണ് റോഡിൽ വെള്ളം കയറാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാൽ നടയാത്ര പോലും ദുസഹമാണിപ്പോൾ. അരൂർ - കക്കട്ട് റൂട്ടിൽ ചന്തുവച്ച കണ്ടി താഴയും കുന്നുമ്മലിലുമാണ് റോഡിൽ വെള്ളമുയരുന്നത്.