
പേരാമ്പ്ര: വീട്ടമ്മയുടെയും രണ്ടു വയസ്സുകാരിയുടെയും മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് കവർച്ചാശ്രമം. രണ്ടാം വാർഡിൽ താമസിക്കുന്ന മാര്യാത്തെ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി സംഭവം നടന്നത്. ഷുക്കൂറിന്റെ ഭാര്യ റമീസയുടെയും മകളുടെയും കണ്ണുകളിലാണ് മുളകുപൊടി വീണത്.
രാത്രി 10.30 ഓടെ റമീസ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്നതിനിടെ ജനാലയുടെ ഗ്രില്ലിനിടയിലൂടെ അക്രമി മുളകുപൊടി വലിച്ചെറിയുകയായിരുന്നു. റമീസയ്ക്കൊപ്പം അടുത്തുണ്ടായിരുന്ന രണ്ട് വയസ്സുകാരിയുടെ മുഖത്തും മുളകുപൊടി വീണു. കണ്ണിന് കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും നിലവിളിച്ചതോടെ പരിസരത്തെ കടയിൽ കച്ചവടം നടത്തുകയായിരുന്ന ഷുക്കൂറും നാട്ടുകാരും ഓടിയെത്തി. ഉടൻ തന്നെ കണ്ണുകൾ സോപ്പുപയോഗിച്ച് കഴുകി പ്രാഥമിക ശുശ്രൂഷ നൽകി.റമീസയും മകളും സ്വർണ്ണാഭരണങ്ങൾ ധരിച്ചിരുന്നു. ഇവരെ അപായപ്പെടുത്തി ആഭരണങ്ങൾ കവർച്ച ചെയ്യാനായിരുന്നു അക്രമികളുടെ പദ്ധതിയെന്നാണ് സംശയിക്കുന്നത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.