പാൽച്ചുരം: ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങിയതോടെ, സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ ആദിവാസി കുഞ്ഞ് മരിച്ചു. അമ്പായത്തോട് താഴെ പാൽച്ചുരം കോളനിയിലെ പ്രജോഷ്-ബിന്ദു ദമ്പതിമാരുടെ മൂന്നരവയസ്സുള്ള മകന് പ്രജുൽ ആണ് മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാനായി വിളിച്ച ആംബുലൻസിന് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 55 മിനിറ്റ് വൈകിയാണ് താഴെ പാൽച്ചുരത്ത് എത്താനായത്.
ഏഴുകിലോമീറ്റർ ദൂരം പരമാവധി ഒൻപതുമിനിറ്റ് കൊണ്ട് എത്തേണ്ട ആംബുലൻസ് കുരുക്കിൽപ്പെട്ട് വൈകുകയായിരുന്നു. കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി ശനിയാഴ്ചയുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസും പെടുകയായിരുന്നു. തുടർന്ന് കുട്ടിയുമായി മാനന്തവാടി ആസ്പത്രിയിലേക്ക് പോയ ആംബുലൻസ് ചുരത്തിലെ ഗതാഗതക്കുരുക്കിലും പെട്ടു. വീണ്ടും ഒരുമണിക്കൂർ വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ജന്മനാ തലച്ചോർ സംബന്ധമായ അസുഖബാധിതനാണ് പ്രജുൽ.