പുതുപ്പാടി: പുതുപ്പാടിയിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ പ്ലസ്ടു വിദ്യാർഥികൾ മർദിച്ചതായി പരാതി. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുവെച്ച് പാട്ടുപാടാൻ ആവശ്യപ്പെട്ടപ്പോൾ അറിയില്ലെന്ന് പറഞ്ഞതിനെത്തുടർന്ന് മുഖത്തും മൂക്കിനും ഇടിക്കുകയായിരുന്നു. മൂക്കിൽനിന്ന് ചോരവന്ന കാക്കവയൽ സ്വദേശിയായ വിദ്യാർഥി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ആറുമാസംമുൻപ് നടന്ന അപകടത്തിൽ മൂക്കിനും മുഖത്തിന്റെ ഇടതുഭാഗത്തും ശസ്ത്രക്രിയ നടത്തിയിരുന്ന വിദ്യാർഥിയാണ് മർദനത്തിനിരയായത്. കുട്ടിക്ക് വായ തുറക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും പ്രയാസം നേരിടുന്നുണ്ട്. സംഭവത്തിൽ ആക്രമണം നടത്തിയ സീനിയർ വിദ്യാർഥികൾക്കെതിരേ പുതുപ്പാടി ജിഎച്ച്എസ്എസ് പ്രിൻസിപ്പലിനും താമരശ്ശേരി പോലീസിനും പരാതി നൽകി.